ന്യൂഡൽഹി: ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയിലും ആണവോർജ ബിൽ പാസായി. സസ്റ്റൈനബിൾ ഹാർനെസിംഗ് ആൻഡ് അഡ്വാൻസ്മെന്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്ഫോർമിംഗ് ഇന്ത്യ 2025 എന്നറിയപ്പെടുന്ന ബില്ല് ഇതോടെ നിയമമാകുന്നതിലേക്ക് ഒരു പടികൂടി അടുത്തു.
ആണവമേഖലയുടെ സ്വകാര്യ പങ്കാളിത്തത്തിന് വഴിതുറക്കുന്ന സുപ്രധാന ബില്ല് പാർലമെന്ററി സമിതികൾക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യത്തിനു ചെവികൊടുക്കാതെയാണ് ബില്ല് രാജ്യസഭയിൽ കേന്ദ്രം പാസാക്കിയത്.
ആണവോർജം സ്വകാര്യവത്കരിക്കുന്പോഴുള്ള സുരക്ഷാ ആശങ്കകളും ആണവ അപകടത്തിന്റെ ബാധ്യതകളെപ്പറ്റിയുള്ള വ്യവസ്ഥകളും ബില്ല് സഭയിൽ ചർച്ച ചെയ്യുന്നതിനിടെ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ആണവോർജത്തിന്റെ സന്പന്നമായ ചരിത്രം അനുസ്മരിച്ച കോണ്ഗ്രസ് എംപി ജയ്റാം രമേശ്, മേഖലയിലെ നിർണായക വികാസങ്ങൾ 2014നും പതിറ്റാണ്ടുകൾ മുന്പ് തുടങ്ങിയതാണെന്ന് ചൂണ്ടിക്കാട്ടി.
ഹോമി ബാബയെ ചെയർമാനാക്കി 1948 ഓഗസ്റ്റ് 15ന് ആണവോർജ കമ്മീഷൻ രൂപീകരിച്ചതിനുശേഷം ആണവോർജവുമായി ബന്ധപ്പെട്ട ആദ്യ നിയമനിർമാണം 1948 ഏപ്രിൽ ആറിനാണു പാസായതെന്ന് ജയ്റാം രമേശ് പറഞ്ഞു.
ബില്ല് ഇന്ത്യയുടെ ആണവോർജ സംവിധാനത്തിന്റെ പ്രഭുവാഴ്ചയ്ക്കു വഴിവയ്ക്കുമെന്ന് തൃണമൂൽ എംപി സാഗരിക ഘോഷ് പറഞ്ഞു. ഗുരുതരമായ സുരക്ഷാപ്രശ്നങ്ങൾ മുഖവിലയ്ക്കെടുക്കാതെ ആണവോർജത്തിന്റെ വിതരണ ബാധ്യതയെ ദുർബലപ്പെടുത്തുകയാണ് ബില്ല് ചെയ്യുന്നതെന്ന് ഡിഎംകെ എംപി പി. വിൽസൺ പ്രതികരിച്ചു.
ബില്ല് പ്രഥമമായി ആണവ വിതരണക്കാർക്ക് ഗുണം ചെയ്യുന്നതിനായി അവതരിപ്പിച്ചതാണെന്ന് സിപിഎം എംപി എ.എ. റഹീം പറഞ്ഞു. എന്നാൽ ആണവോർജത്തിന്റെ സുരക്ഷാസംവിധാനത്തിൽ ബില്ല് ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നു കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
പുതിയ നിയമനിർമാണം സുരക്ഷ, നിയന്ത്രണം എന്നിവ ഉറപ്പാക്കിക്കൊണ്ട് ഇന്ത്യയുടെ ആണവോർജ ചട്ടക്കൂട് ആധുനികവത്കരിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപരിസഭയും അധോസഭയും കടന്ന ബില്ല് ഇനി രാഷ്ട്രപതിയുടെ അന്തിമ അനുമതിയും ലഭിച്ച് ഔദ്യോഗിക ഗസറ്റിലും പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ നിയമമായി മാറും.
ബില്ലിനെതിരേ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് എഐപിഇഎഫ്
ആണവോർജ ബില്ലിനെതിരേ ഓൾ ഇന്ത്യ പവർ എൻജിനിയേഴ്സ് ഫെഡറേഷൻ (എഐപിഇഎഫ്) ഈ മാസം 23ന് രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ചു.
കേന്ദ്ര ട്രേഡ് യൂണിയനുകളുമായും കർഷകസംഘടനയായ സംയുക്ത് കിസാൻ മോർച്ചയുമായും (എസ്കഐം) സഹകരിച്ചാണു പ്രതിഷേധം.